തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ കയറിക്കൂടിയ പാമ്പ് നാട്ടുകാരെ ആറര മണിക്കൂര്‍ വട്ടം കറക്കി. തിമില കലാകാരനായ ചേലക്കര സ്വദേശി വില്ലേടത്തു പറമ്പില്‍ ശരത് ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഗുരുവായൂരില്‍ എത്തിയത്.
പടിഞ്ഞാറേ നടയില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് ക്ഷേത്രത്തിലേക്ക് പോയി. നിര്‍മ്മാല്യം കുളിച്ചു തൊഴുത്
പുലര്‍ച്ചെ നാലുമണിയോടെ സ്‌കൂട്ടറിന് അരികില്‍ എത്തി. ഈറന്‍ മാറാന്‍ സീറ്റ് തുറന്നു വസ്ത്രങ്ങള്‍ എടുക്കുമ്പോഴാണ് സീറ്റിനു മുകളില്‍ പാമ്പിനെ കണ്ടത്. സീറ്റിന്റെ അടിവശത്താണ് ശരത് പിടിച്ചിരുന്നത്.
മുകള്‍വശത്തായിരുന്നെങ്കില്‍ പാമ്പിന്റെ കടിയേല്‍ക്കുമായിരുന്നുവെന്ന് ശരത് പറയുന്നു. നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ക്ഷേത്രനടയില്‍ പാമ്പിനെ കൊല്ലാന്‍ പാടില്ലെന്ന് സമീപത്തെ വ്യാപാരികള്‍ പറഞ്ഞതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ കുറച്ച് അകലേക്ക് കൊണ്ടുപോയി.
അയല്‍വാസികളായ രണ്ടുപേരെ സ്‌കൂട്ടറിന് കാവലിരുത്തിയ ശേഷം ശരത് തൊട്ടടുത്തുള്ള ഫയര്‍ ഫോഴ്‌സ് ഓഫീസിലെത്തി വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഉടനെ സിവില്‍ ഡിഫന്‍സ് അംഗവും സ്‌നേക്ക് റെസ്‌ക്യൂ വളണ്ടിയറുമായ പ്രബീഷിനെ വിളിച്ചു വരുത്തി. ആറരമണിക്കൂര്‍ നീണ്ട ആശങ്കക്കൊടുവില്‍ പത്തരയോടെ പാമ്പിനെ പിടികൂടി.
രണ്ടര അടി നീളമുള്ള പാമ്പ് വലയിലായതോടെ എല്ലാവർക്കും ആശ്വാസമായി. ഗുരുവായൂരപ്പന്റെ അനുഗ്രഹം ഒന്നു മാത്രമാണ് പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും ശരത് കൂട്ടിച്ചേര്‍ത്തു. പാമ്പിനെ പിന്നീട് എരുമപ്പെട്ടി ഫോറസ്റ്റിന് കൈമാറി.