കാഞ്ഞാണി: അന്തിക്കാട് കോൾപ്പടവിൽ കെട്ടികിടക്കുന്ന അധികജലം ഒഴുക്കി വിടണമെന്ന് ആവശ്യപ്പെട്ട് കർഷകർ തൃശൂരിലെ കെഎൽഡിസി ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
അന്തിക്കാട് കോൾപ്പടവിലെ കോവിലകം പടവ് മുതൽ കാഞ്ഞാംകോൾ വരെയുള്ള പടവുകളിലെ മേൽവെള്ളം ഒഴുകിപോകുന്നത് കാഞ്ഞാണി പാലക്കഴ വഴി ഹൈലെവൽ കനാലിലൂടെ ഏനാമാക്കൽ ഫേസിലേക്കാണ്. എന്നാൽ ഹൈ ലെവൽ കനാൽ പുനരുദ്ധാരണ പ്രവർത്തിയുടെ ഭാഗമായി ബണ്ട് ഉയർത്തിയപ്പോൾ പാലക്കഴയിലേക്ക് വെള്ളം കടക്കാതായി. ഇതോടെയാണ് പടവുകളിൽ ക്രമാതീതമായി വെള്ളം ഉയർന്നത്. വെള്ളം ഒഴുകി പോകാനായി ഇവിടെ ഒരു സ്ലൂയിസ് പണിയണമെന്ന് കർഷകർ കെഎൽഡിസി യോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടപടികൾ ഇല്ലാത്ത
പശ്ചാത്തലത്തിലാണ് കർഷകർ പ്രതിഷേധവുമായെത്തിയത്. അന്തിക്കാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ, അന്തിക്കാട് പാടശേഖരം പ്രസിഡണ്ട് ഇ.ജി. ഗോപാലകൃഷ്ണൻ, സെക്രട്ടറി സെബിൻ തട്ടിൽ, ട്രഷറർ സുധീർ പാടുർ, പരപ്പൻചാൽ കമ്മിറ്റി സെക്രട്ടറി ഷജിൽ എൻ.ടി, വള്ളുർതാഴം സെക്രട്ടറി രവി അടിയാറ, കോവിലകം പടവിലെ പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കെഎൽഡിസി ഓഫീസിലെത്തി പ്രതിഷേധിച്ചത്. പ്രശ്ങ്ങൾ പരിഹരിക്കാനായി കെഎൽഡിസി ഉദ്യോഗസ്ഥർ ഇന്ന് പാലക്കഴയിൽ എത്തി വെള്ളം ഒഴുക്കി വിടാമെന്ന് നൽകിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.