പാവറട്ടി: വർണ്ണങ്ങൾ നിറഞ്ഞാടിയ പറമ്പന്തളി ഷഷ്ഠിക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വൈവിദ്യമാർന്ന മേളങ്ങൾക്കൊപ്പം പീലിക്കാവടികളും പൂക്കാവടികളും ആടി തിമിർത്തു. ഉച്ചയോടെ 6 ദേശങ്ങളിൽ നിന്നുളള ശൂല ഘോഷയാത്ര ഉടുക്ക് പാട്ടിൻ്റെ അകമ്പടിയോടെ ക്ഷേത്രാങ്കണത്തിൽ എത്തിചേർന്നു.
ഉച്ചതിരിഞ്ഞതോടെ 23 ദേശങ്ങളിൽ നിന്നുള്ള കാവടി സംഘങ്ങളും ക്ഷേത്രത്തിലേക്ക് എത്തി തുടങ്ങി. രാത്രി 9 മണിയോടെ ഷഷ്ഠി ആഘോഷം സമാപിച്ചു. ക്ഷേത്രത്തിൽ ഷഷ്ഠി ആഘോഷത്തിന്റെ പ്രധാന ആകർഷണമായ കുലവാഴ വിതാനം നടന്നു. ക്ഷേത്രത്തിനു ചുറ്റും ഭക്തർ സമർപ്പിക്കുന്ന 100 കണക്കിനു വാഴക്കുലകൾ കൊണ്ട് അലങ്കരിച്ചിരുന്നു. ക്രമസമാധാന പാലനത്തിന് ഗുരുവായൂർ എസിപി കെ.ജി. സുരേഷ്, പാവറട്ടി എസ്എച്ച്ഒ എം.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇരുന്നൂറിലധികം പോലിസും നിരീണത്തിനായി സിസിടിവി കാമറയും സജീകരിച്ചിരുന്നു. ഇതിനു പുറമേ 200 ഓളം
വളണ്ടിയർമാരേയും, ആംബുലൻസ്, ഹെൽത്ത് സംവിധാനവും ഒരുക്കിയിരുന്നു. വഴിപാടുകൾക്കും പൂജാദ്രവ്യങ്ങൾ, പഞ്ചാമൃതം, പായസം, പടച്ചോറ് എന്നിവയ്ക്ക് പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ക്ഷേത്ര ചടങ്ങുകൾ പുലർച്ചെ നട തുറക്കലോടെയാണ് ആരംഭിച്ചത്. പൂജകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ താമരപ്പുള്ളി ദാമോദരൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. മറ്റു ചടങ്ങുകൾക്ക് മേൽ ശാന്തിമാരായ സന്ദിപ് എമ്പ്രാന്തിരി, ദിനേശൻ എമ്പ്രാന്തിരി, രഞ്ജിത്ത് എമ്പ്രാന്തിരി എന്നിവരും നേതൃത്വം നലകി. ആഘോഷങ്ങൾക്ക് ദേവസ്വം അഡ്മിനിസ്ട്രേഷൻ ഓഫീസർ വി. ലെനിൻ, മാനേജർ എം.വി. രത്നാകരൻ, വളണ്ടിയർ ക്യാപ്റ്റൻ കെ. ബിനോജ് എന്നിവർ നേതൃത്വം നൽകി.