തൃശൂർ: തൃശ്ശൂരില്‍ എക്സെെസിന്‍റെ നേതൃത്വത്തിൽ വന്‍ മയക്കുമരുന്ന് വേട്ട. നഗരത്തിലെ ഹോട്ടൽ മുറി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 56.65 ഗ്രാം എംഡിഎംഎ പിടിക്കൂടി. സംഭവത്തിൽ പ്രതികളായ വെങ്ങിണിശ്ശേരി സ്വദേശി ശരത്ത്, അമ്മാടം സ്വദേശി ഡിനോ എന്നിവർക്കായി എക്‌സൈസ് സംഘം അന്വേഷണം ഊർജിതമാക്കി.
തൃശൂർ – കൂർക്കഞ്ചേരി ഭാഗത്ത് വച്ച് കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തിനെ എംഡിഎംഎയുമായി എക്‌സൈസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ശരത്തും ഡിനോയും നഗരത്തിലെ ഹോട്ടലിൽ കാലങ്ങളായി മുറിയെടുത്ത് ആവശ്യക്കാർക്ക് മയക്കുമരുന്നുകൾ എത്തിച്ച് കൊടുക്കുന്നു എന്ന വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഇരുവരും താമസിച്ചിരുന്ന മുറി എക്‌സൈസ് സംഘം പരിശോധിക്കാൻ എത്തിയത്. എക്‌സൈസ് എത്തുമെന്ന് വിവരമറിഞ്ഞ പ്രതികൾ മുറി പൂട്ടി കടന്നു കളയുകയായിരുന്നു. മുറിയിൽ നടത്തിയ
പരിശോധനയിൽ 56.65ഗ്രാം എംഡിഎംഎയും, ചില്ലറ വിൽപ്പനക്കായി ഉപയോഗിച്ച വെയിങ്ങ് മെഷീൻ, മൂന്ന് ബണ്ടിൽ സിബ് ലോക്ക് കവറുകൾ, ഹാഷിഷ് ഓയിൽ അടങ്ങിയ ചില്ല് ഗ്ലാസ്സ്, ഹാഷിഷ് ഓയിൽ പാക്ക് ചെയ്യാൻ ഉപയോഗിച്ച നൂറ്റിപതിനൊന്ന് പ്ലാസ്റ്റിക് ഡബകൾ, എംഡിഎംഎ സൂക്ഷിച്ചിരുന്ന ലെതർ ബാഗ് എന്നിവ കണ്ടെടുത്തു. മയക്കുമരുന്ന് കച്ചവടം നടത്തിയതിന്റെ വിശദ വിവരങ്ങൾ ഉൾപ്പെടുത്തിയ ഡയറിയും മുറിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. ജുനൈദിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പരിശോധന നടത്തിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ എം. സുദർശനകുമാർ, പ്രിവെന്റിങ് ഓഫീസർമാരായ കെ.എസ്. ഗിരീഷ്, എം.എം. മനോജ്, ഗ്രേഡ് പ്രിവെന്റിങ് ഓഫീസർ സുനിൽ ദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.എം. ഹരീഷ്, സനീഷ് കുമാർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ പിങ്കി മോഹൻദാസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.