ചാലക്കുടി: ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്ത കേസിൽ ഭർതൃപിതാവിന് 15 വർഷം കഠിനതടവും, പിഴയും ശിക്ഷ വിധിച്ചു.
ചാലക്കുടിയിൽ വീട്ടിൽ ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ ഭർതൃപിതാവിന് 15 വർഷം കഠിനതടവും 3.60 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. മാള സ്വദേശിയായ 70 കാരനെയാണ് ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒമ്പത് മാസവും അധികതടവ് അനുഭവിക്കാനും പിഴത്തുക അതിജീവിതക്ക്
നൽകാനും കോടതി നിർദേശിച്ചു. അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. 2019ലാണ് കേസിനാസ്പദമായ സംഭവം. സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന പി.എം. ബൈജു, സർക്കിൾ ഇൻസ്പെക്ടർ സജിൻ ശശി എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ എസ്.സി.പി.ഒ എ.എച്ച്. സുനിത, എ.എസ്.ഐ രമേശ് എന്നിവർ ഏകോപിപ്പിച്ചു.