മെഡിക്കൽ കോളേജ്: ഗവ. മെഡിക്കൽ കോളേജിലേക്ക് വൈദ്യുതിവിതരണം നടത്തുന്ന സബ്സ്റ്റേഷനടുത്ത് കൂട്ടിയിട്ടിരിക്കുന്ന ഇലക്ട്രോണിക് മാലിന്യം അപകട ഭീഷണിയുയർത്തുന്നു. അറ്റകുറ്റപ്പണിക്ക് ശേഷം പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം ഉപേക്ഷിച്ച കമ്പികൾ, വയറുകൾ, ഇലക്ട്രിക്കൽ സാധനങ്ങൾ എന്നിവയാണ് കൂട്ടിയിട്ടിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തെ ഉപയോഗശൂന്യമായസാധനങ്ങളാണിവ. പൊട്ടിത്തെറിക്കുന്ന സാധനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഒരു ചെറിയ ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ ഇത് വലിയ ദുരന്തത്തിന് ഇടയാക്കിയേക്കും. സബ്സ്റ്റേഷനിലെ ജനറേറ്ററുകൾ, വലിയ ഡീസൽ ടാങ്കുകൾ എന്നിവയുടെയെല്ലാം തൊട്ടടുത്താണ്. മാത്രമല്ല, എന്തെങ്കിലും അനിഷ്ട സം ഭവങ്ങളുണ്ടായാൽ മെഡിക്കൽ കോളേജിലേക്കുള്ള വൈദ്യുതിബന്ധം നിലയ്ക്കുന്നതിനും വെന്റിലേറ്ററുകൾ അടക്കമുള്ള യന്ത്രങ്ങൾ നിശ്ചലമാകുന്നതിനും ഇടയാക്കും. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിനാണ് ഇവ ലേലം ചെയ്യുന്നതിനുള്ള ചുമതല. അപകടകരമായ ഈ മാലിന്യം നീക്കം ചെയ്യണമെന്ന കെ.എസ്.ഇ.ബി.യുടെ ആവശ്യവും പൊതുമരാമത്ത് വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്.