തിരുവനന്തപുരം: പിഎസ്സിയുടെ പേരിൽ വ്യാജമായി കത്ത് നിർമിച്ച സംഘം പൊലീസ് ഇന്റലിജൻസിൽ അടക്കം ജോലി വാഗ്ദാനം ചെയ്തു തട്ടിയത് 35 ലക്ഷം രൂപ. അടൂർ സ്വദേശി ആർ. രാജലക്ഷ്മി, തൃശൂർ ആമ്പല്ലൂർ സ്വദേശി രശ്മി എന്നിവരും കൂട്ടാളികളും ചേർന്നാണു തട്ടിപ്പ് നടത്തിയത്. ഇവർ വിജിലൻസ്, ഇൻകംടാക്സ്, ജിഎസ്ടി വകുപ്പുകളിൽ ഇല്ലാത്ത തസ്തികകളിൽ അടക്കം ജോലി വാഗ്ദാനം ചെയ്തു 2 മുതൽ 4.5 ലക്ഷം രൂപ വരെ
ഉദ്യോഗാർഥികളിൽ നിന്നു തട്ടിയെടുത്തെന്നും കമ്മിഷണർ സി. നാഗരാജുവിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. രാജലക്ഷ്മിയെയും രശ്മിയെയും കണ്ടെത്തുന്നതിനായി പൊലീസ് ഇന്നലെ തിരച്ചിൽ നോട്ടിസ് പുറത്തിറക്കി.വാട്സാപ് ഗ്രൂപ്പു വഴി ഉദ്യോഗാർഥികളുടെ വിശ്വാസം നേടിയെടുത്ത പ്രതികൾ ഓൺലൈൻ ഇടപാടിലൂടെയാണു പണം കൈപ്പറ്റിയത്.