മുല്ലശ്ശേരി: ഖത്തറിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മകൻ്റെ മോചനം തേടി ഒരു പിതാവ് അധികൃതരുടെ സഹായം തേടുന്നു. മുല്ലശ്ശേരി പന്ത്രണ്ടാം വാർഡ് സ്വദേശി വലിയകത്ത് റസാക്ക് (54) ആണ് പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവർക്ക് പരാതികൾ നൽകി മകൻ്റെ മോചനവും പ്രതീക്ഷിച്ച് ദിവസങ്ങൾ എണ്ണി കഴിയുന്നത്. അമിത ഷുഗർ മൂലം ഇരു കാലുകളും പ്രവർത്തരഹിതമായി രോഗിയായി കാലുകൾ നീക്കം ചെയ്യണമെന്ന ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായ മുൻ പ്രവാസിയുടെ ഏക പ്രതീക്ഷയും ആശ്രയവുമായിരുന്ന 29 വയസുള്ള മകൻ. ഹിജാസ് നാട്ടിൽ
ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയിലാണ് മുല്ലശ്ശേരിയിലെ ഒരു ട്രാവൽസ് മുഖേനെ വിസിറ്റ് വിസയെടുത്ത് ഖത്തറിലേക്ക് ജോലിക്കായി പോയത്. 2019 ഡിസംബർ 26ന് ഖത്തറിലേക്ക് പുറപ്പെട്ട ഹിജാസ് ഖത്തറിലെ എയർപോർട്ടിൽ വച്ച് ഏതോ ഒരു അപരിചിതൻ നൽകിയ മയക്കുമരുന്നിൻ്റെ ബാഗ് കൈപ്പറ്റി കെണിയിൽ പെട്ടതായും ജയിലിലായതായും ട്രാവത്സിൽ നിന്ന് വിവരം അറിയിക്കുകയായിരുന്നുവെന്ന് റസാഖ് പറഞ്ഞു. കഴിഞ്ഞ മൂന്നര വർഷമായി മകനെ മോചിപ്പിക്കുന്നതിനുള്ള ഓരോ വാതിലുകളിലും മുട്ടുകയാണ് ഈ പിതാവ്. 15 വർഷത്തെ തടവിനാണ് ഹിജാസിനെ
ഖത്തർ കോടതി ശിക്ഷിച്ചിരിക്കുന്നത്. നിരപരാധിയായ മകനെ മോചിപ്പിക്കാൻ ഖത്തറിൽ നിയമ സഹായങ്ങൾ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, പ്രതിപക്ഷ നേതാവ്, നോർക്ക റൂട്ട്സ് വൈ: ചെയർമാൻ, ന്യൂനപക്ഷ കമ്മീഷൻ, കേരള പ്രവാസി സംഘം, തൃശൂർ എം.പി, മണലൂർ എംഎൽഎ എന്നിവർക്കെല്ലാം ഇത് സംബന്ധിച്ച് അപേക്ഷകൾ നൽകിയതായും അദ്ദേഹം പറഞ്ഞു.