അന്തിക്കാട്: എല്ലാവരും രണ്ടോണനാളിൽ അവരവരുടെ വീടുകളിൽ ഓണസദ്യ ഉണ്ണുമ്പോൾ അന്തിക്കാട് സ്വദേശികളായ അശോകനും ഭാര്യ കോമളവും തെരുവുനായ്ക്കൾക്ക് ഓണസദ്യ വിളമ്പുന്ന തിരക്കിലായിരുന്നു. രണ്ടോണ നാളിലെ പകലിൽ അവർ തെരുവിൽഅന്വേഷിച്ചു കണ്ടെത്തിയ അന്തിക്കാട്, പുത്തൻപീടിക പ്രദേശങ്ങളിലെ തെരുവ് നായ്ക്കൾക്കാണ് ഇവർ ഭക്ഷണം നൽകിയത്.ബുധനാഴ്ച്ച രാത്രിയിൽ അന്തിക്കാട്ടുകുളത്തിന്റെ സമീപത്തുള്ള തെരുവ് നായ്ക്കൾക്ക് കൂടി അന്നമൂട്ടിയതോടെയാണ് ഇരുവരുടെയും രണ്ടോണനാളിലെ ഓണാഘോഷം അവസാനിച്ചത്.
അശോകൻ നിർമ്മാണ തൊഴിലാളിയും ഭാര്യ കോമളം വീട്ടമ്മയുമാണ്. ഇവർക്ക് മക്കളില്ല. കഴിഞ്ഞ 16 വർഷമായി ഇവർ തെരുവുനാകൾക്ക് അന്നമൂട്ടുന്ന പ്രവർത്തി ചെയ്തുവരുന്നുണ്ട്. ഭീതിയോടെ എല്ലാവരും അവരവരുടെ വീടുകളിൽ നിർബന്ധിതമായി ലോക്ക് ചെയ്യപ്പെട്ട കൊവിഡ് കാലത്ത് തെരുവുനായ്ക്കൾ പൂർണ്ണമായും ഭക്ഷണമില്ലാതെ വലഞ്ഞകാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തെരുവ് നായ്ക്കൾക്ക് കൂടി വെള്ളവും അന്നവുമെത്തിക്കണമെന്ന് സന്നദ്ധ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെ സ്വന്തം ജീവിതത്തിലെ ഇല്ലായ്മയെല്ലാം മറച്ചു പിടിച്ച് അശോകനും കോമളവും രാവും പകലും തെരുവുനായ്ക്കുള്ള ഭക്ഷണവുമായി തെരുവുകളിൽ സൈക്കിളിൽ അലഞ്ഞത് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു.
ഓണ നാളുകളിലും തെരുനായ്ക്കൾ പട്ടിണി കിടക്കരുതെന്ന് ഇവർക്ക് നിർബന്ധമുള്ളത് കൊണ്ടാണ് രണ്ടോണനാളിൽ ഇല വെച്ച് തെരുവുനായ്ക്കൾക്ക് സദ്യ വിളമ്പിയത്. ഓണ ആളുകളിൽ വ്യാപാരസ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയും കേന്ദ്രീകൃതമായി ഉള്ള തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്ന വീട്ടുകാരോ സന്നദ്ധപ്രവർത്തകരോ ഒക്കെയും വിരുന്നിനും മറ്റുമായി പോവുകയും ചെയ്യുന്നതോടെ ഈ തെരുവ് നായ്ക്കൾ പട്ടിണിയിൽ ആവുകയാണ് പതിവെന്ന് ഇവർ പറയുന്നു. ഇതു മനസ്സിലാക്കിയാണ് ഈ മൃഗസ്നേഹികൾ ഭക്ഷണവുമായി തെരുവുകളിൽ നിറഞ്ഞത്.