വലപ്പാട്: ആ പതിനഞ്ച് വീടുകളിലേക്കും തിരുവോണത്തപ്പൻ തിരുമധുരവുമായി കടന്നുചെന്നു. അകത്തളങ്ങളിൽ സന്തോഷത്തിന്റെ പൂവിളിയുയർന്നു. സമത്വത്തിന്റെയും സഹോദര്യത്തിന്റെയും ഈ പൊന്നോണക്കാലത്ത് തിരുപഴഞ്ചേരി കോളനിയിൽ, സ്നേഹത്തിന്റെയും ചേർത്തുപിടിക്കലിന്റെയും പുതുഗാഥ രചിക്കുകയാണ് മണപ്പുറം ഫൗണ്ടേഷൻ. മണപ്പുറം ഗ്രൂപ്പ് ഉപ കമ്പനിയായ ആശിർവാദ് മൈക്രോ ഫിനാൻസിന്റെ സഹകരണത്തോടെ പൂർത്തീകരിച്ച പതിനഞ്ച് സ്നേഹഭവനങ്ങളുടെ ഗൃഹപ്രവേശന ചടങ്ങ് കോളനിയിൽ സംഘടിപ്പിച്ചു.
ചടങ്ങിന്റെ ഉത്ഘാടനം റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ നിയമപരമായനടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി തിരുവോണത്തിനു മുൻപ് വീടുകൾ നിർമ്മിച്ചു നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷം മന്ത്രി പങ്കുവെച്ചു. “വല്ലാത്തൊരു അനുഭവമാണിത്. ഈ വീടുകളുടെ ശിലാസ്ഥാപന കർമത്തിനും ഗൃഹപ്രവേശന ചടങ്ങിനും പങ്കെടുക്കാനായത് ഏറെ സന്തോഷം നൽകുന്നു. ജനോപകാരപ്രദമായ പദ്ധതികൾ ആവിഷ്കരിക്കാൻ മണപ്പുറം ഫൗണ്ടേഷനും നടപ്പിലാക്കുന്നതിനായി എം എൽ എ അടക്കമുള്ള ജനപ്രതിനിധികളും സർവ്വ സഹായവുമായി ഭരണ നേതൃത്വവും ഉള്ളപ്പോൾ നമുക്ക് അപ്രാപ്യമായതൊന്നുമില്ല”. മന്ത്രി പറഞ്ഞു. ഗൃഹ പ്രവേശന ചടങ്ങിൽ മന്ത്രി മുൻകൈയെടുത്തു പാലു കാച്ചി കോളനിവാസികൾക്കായി നൽകി.